തൃശൂര്‍: കേരളത്തിന്റെ സംസ്കാരവും കലകളും ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ബ്രീട്ടന്റെ മകള്‍ പെപിത സേത്ത് ഇനി ഇന്ത്യയുടെ മകള്‍.
തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന പൗരത്വരേഖ കൈമാറ്റ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനില്‍നിന്ന് പെപിത സേത്ത് പൗരത്വ രേഖകള്‍ ഏറ്റുവാങ്ങി. 84-ാം വയസില്‍ ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിത സേത്ത് പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിയില്‍നിന്ന് ഇന്ത്യയെ അറിഞ്ഞ പെപിത 27-ാം വയസിലാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ തേടിയിറങ്ങുന്നത്. ഫോട്ടോഗ്രാഫിയും എഴുത്തും ജീവശ്വാസമാക്കിയ പെപിതയ്ക്കു തൃശൂര്‍ ജന്മനാടിനെ വെല്ലുന്ന പോറ്റമ്മയായി. മദപ്പാടില്‍ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂര്‍ കേശവന്റെ പെപിത പകര്‍ത്തിയ അപൂര്‍വചിത്രം ലോകശ്രദ്ധ നേടി.
1981-ൽ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനാനുമതി കിട്ടിയതോടെ നാട്ടിലേക്കുള്ള യാത്രതന്നെ കുറഞ്ഞു. ഗുരുവായൂരില്‍ താമസിച്ചു നടത്തിയ നീണ്ടകാലത്തെ ഗവേഷണത്തിനുശേഷമാണ് ഹെവന്‍ ഓൺ എർത്ത്: ദ യൂണിവേഴ്സ് ഓഫ് കേരളാസ് ഗുരുവായൂര്‍ ടെമ്പിള്‍സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനിടെ തെയ്യക്കോലങ്ങളുടെ മാസ്മരിക സൗന്ദര്യത്തിലേക്കും പെപിതയുടെ കണ്ണെത്തി.
വടക്കന്‍ മലബാറിലെ ഗ്രാമങ്ങളിൽ തെയ്യം കലാകാരന്മാര്ക്കൊപ്പം 15 വര്‍ഷത്തോളം സഞ്ചരിച്ച് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഇന്‍ ഗോഡ്സ് മിറര്‍, ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകമെഴുതിയത്.
ദി എഡ്ജ് ഓഫ് അനദര്‍ വേള്‍ഡ് (നോവല്‍), ദ ഡിവൈന്‍ ഫ്രെന്‍സി- ഹിന്ദു മിത്ത്സ് ആന്‍ഡ് റിച്വല്‍സ് ഓഫ് കേരള തുടങ്ങിയ പുസ്തകങ്ങളും പെപിതയുടേതായിട്ടുണ്ട്. പത്മശ്രീ പുരസ്കാരത്തിനു പുറമേ, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റിയുടെ വിഖ്യാതമായ റിച്ചാർഡ് ബർട്ടൺ പുരസ്കാരവും ഇവരെത്തേടിയെത്തിയിട്ടുണ്ട്.
താന്‍ എഴുതിയ ഇന്‍ ഗോഡ്സ് മിറര്‍; ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകം ജില്ലാ കളക്ടര്‍ക്ക് സമ്മാനിച്ചാണ് കളക്ടറേറ്റില്‍നിന്ന് മടങ്ങിയത്.